കോഴിക്കോട്: ഔഫ് അബ്‌ദുൽ റഹ്‌മാനെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലുകൾക്ക് കൂട്ടുനിന്ന ലീഗ്,കോൺഗ്രസ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്‌ജാകരവുമാണെന്ന് എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
ഔഫിന്റെ അനാഥ കുടുംബത്തിനുണ്ടായ നികത്താനാവാത്ത നഷ്‌ടവും വേദനയും ഉൾകൊള്ളാൻ കഴിയാത്തവർ ആ വീട്ടിൽ പോയത് കൊണ്ട് എന്ത് പ്രയോജനം? ഇന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് കോൺഗ്രസ് അഭിഭാഷക സംഘടനയുടെ സംസ്‌ഥാന സെക്രട്ടറിയും വക്കാലത്ത് അറ്റസ്‌റ്റ് ചെയ്‌തത് ലീഗ് അഭിഭാഷക സംഘടനയുടെ സംസ്‌ഥാന നേതാവുമാണ്. പ്രതികളെ സംരക്ഷിക്കില്ലെന്ന മുനവ്വറലി തങ്ങളുടെ പ്രസ്‌താവനയുടെ സാധുതയെ ചോദ്യം ചെയ്യുകയാണ് ഈ നടപടികൾ.
രാഷ്‌ട്രീയ ലക്ഷ്യത്തിനായി ഒറ്റക്കുത്തിന് ഔഫിനെ കൊന്ന പ്രതികൾക്ക് വേണ്ടി ഈ രാഷ്‌ട്രീയ നേതാക്കൾ തന്നെ ഹാജരായത് ഒട്ടേറെ സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്. ക്രിമിനലുകൾക്ക് ഒത്താശചെയ്യുന്ന കോൺഗ്രസും ലീഗും കനത്ത വിലനൽകേണ്ടി വരുമെന്നും എസ്‌വൈഎസ് മുന്നറിയിപ്പ് നൽകി
സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മുഹമ്മദ് പറവൂർ, എൻഎം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, ആർപി ഹുസൈൻ, എസ് ശറഫുദ്ദീൻ, എംഎം ഇബ്‌റാഹീം, എംവി സ്വിദ്ദീഖ് സഖാഫി, റഹ്‌മത്തുല്ലാഹ് സഖാഫി എളമരം, ദേവർഷോല അബ്‌ദുസ്സലാം മുസ്‌ലിയാർ, അബൂബക്കർ മാസ്‌റ്റർ പടിക്കൽ, അബ്‌ദുൽ ജബ്ബാർ സഖാഫി എന്നിവർ സംസ്‌ഥാന സെക്രട്ടറിയേറ്റിൽ സംബന്ധിച്ചു.
Most Read: കോവിഡ് വാക്‌സിന്‍ അനുമതിയില്‍ തീരുമാനമായില്ല; മറ്റന്നാള്‍ വീണ്ടും യോഗം