തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും കൂട്ടിച്ചേർത്തു.
പദ്ധതി പദ്ധതി നിർത്തിവയ്‌ക്കൽ ഒഴിച്ചുള്ള സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എന്നും ഇപ്പോൾ നടക്കുന്നത് സർക്കാരിന് എതിരെയുള്ള പ്രക്ഷോഭമല്ലന്നും നാടിന്റെ മുന്നോട്ട് പോക്കിന് എതിരെയുള്ള പ്രക്ഷോഭമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹരിതോർജ വരുമാന പദ്ധതി ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതി നിര്‍ത്തിവച്ചാല്‍ അത് രാജ്യത്താകമാനം മോശം സന്ദേശം നല്‍കുമെന്നും വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തന്നെ തകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാടിന് ആവശ്യമുള്ള പദ്ധതിയെ എതിർക്കുന്നവരുണ്ട്. എന്നാല്‍, നാടിന്റെ ഭാവിയിൽ താൽപര്യമുള്ള എല്ലാവരും സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്യും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ചില പദ്ധതികളുടെ പേരിൽ സർക്കാരിനെ വല്ലാതെ ആക്രമിക്കുന്നു. പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. -മുഖ്യമന്ത്രി കടുപ്പിച്ചു പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് സമരക്കാരോട് വ്യക്‌തമാക്കിയിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞത്തെ പൊലീസ് സ്‌റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: വര്‍ഗീയ പരാമര്‍ശം: ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്ത് പോലീസ്