തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിമാണത്തിന് എതിരായ സമരത്തിൽ സർക്കാരിനെതിരെ സിറോ മലബാര്‍ സഭ രംഗത്ത് വന്നു. പദ്ധതി നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാൻ ആവില്ലെന്നും വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്നും സിറോ മലബാർ സഭ അൽമായ ഫോറം പറഞ്ഞു.
വികസന പദ്ധതികൾക്കായി മൽസ്യതൊഴിലാളികൾ സ്‌ഥിരം കുടിയൊഴിക്കപ്പെടുന്ന സ്‌ഥിതിയുണ്ട്. മൽസ്യതൊഴിലാളികളുടെ ജീവൻമരണ പോരാട്ടത്തെ സർക്കാർ അസഹിഷ്‌ണുതയോടെ നേരിടുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അകാരണമായി പ്രതികളാക്കി കേസെടുത്തത് അപലപനീയമാണ്. തീരദേശവാസികളുടെ പുനരധിവാസത്തിന് സർക്കാർ അടിയന്തര നടപടി എടുക്കണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.
സമരത്തെ ഇടതുപക്ഷ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി സംശയാസ്‌പദമാണ്. വിഴിഞ്ഞത്ത് തീരദേശവാസികൾ നേരിടുന്നത് മനപൂർവമായ മാനവിക ധ്വംസനമാണ്. നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട് സിമന്റ് ഗോഡൗണിൽ കഴിയേണ്ടിവരുന്ന ജനതയുടെ മുറവിളി കേൾക്കാൻ സർക്കാർ സംവിധാനങ്ങൾ സന്നദ്ധമാകണമെന്നും സഭ ആവശ്യപ്പെട്ടു. വിശ്വാസികളുടെ കൂട്ടായ്‌മയായ അൽമായ ഫോറത്തിന്റെ പേരിലാണ് സിറോ മലബാർ സഭയുടെ വാർത്താക്കുറപ്പ്.
അതേസമയം, വിഴിഞ്ഞം പ്രശ്‌നത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും അതിരൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭാ പത്രമായ ദീപികയിൽ മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു. വിഴിഞ്ഞം അക്രമങ്ങളുടെ പേരിൽ മൽസ്യതൊഴിലാളികളിൽ നിന്ന് നഷ്‍ടപരിഹാരം ഈടാക്കണമെന്ന് പറയുന്ന പാർട്ടിയും യുവജനസംഘടനയും ഇക്കാലമത്രയും നടത്തിയ സമരാഭാസങ്ങളുടെ നഷ്‍ടപരിഹാരം എങ്ങനെ കണക്കാക്കുമെന്നാണു ദീപിക മുഖപ്രസംഗത്തിലെ ചോദ്യം.
മന്ത്രിമാരുടെ പ്രകോപന പ്രസംഗങ്ങളിൽ മുന്നിൽ മന്ത്രി അഹമ്മദ് ദേവർകോവിലാണെന്നും നിസഹായരായ മനുഷ്യരെ തീവ്രവാദിയെന്ന് വിളിച്ചല്ല വികസനം കൊണ്ടുവരേണ്ടതെന്നും അതിജീവന സമരക്കാരെ തീവ്രവാദികളായും വിദേശപണം കൈപ്പറ്റുന്നവരായും ചിത്രീകരിക്കുന്നു എന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
Most Read: വനിതാ ഡോക്‌ടറെ ചവിട്ടിവീഴ്‌ത്തിയ സംഭവം: പ്രതിയെ അറസ്‌റ്റ് ചെയ്യുംവരെ സമരമെന്ന് ഡോക്‌ടർമാർ