തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് നടന്ന സമവായ നീക്കത്തിന് ഫലം കണ്ടില്ല. സർക്കാരും മധ്യസ്‌ഥ റോളിലുള്ള കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തിയെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും ധാരണയിൽ എത്തിയില്ല.
ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറാണെന്നാണ് സമരസമിതിയുടെ നിലപാട്. നാളെ സമരസമിതിയുമായി വീണ്ടും ചർച്ച നടത്തി സമവായ നീക്കത്തിലെത്താനാണ് മന്ത്രിസഭാ ഉപസമിതിയുടെ നീക്കം. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണ.
എന്നാൽ, അനുരജ്‌ഞന ചർച്ചകളിൽ ഉയർന്ന് വന്ന നിർദ്ദേശങ്ങളിൽ ഇനിയും വ്യക്‌തത ആകാത്തതിനാൽ സമരസമിതി-സർക്കാർ ചർച്ച നടന്നില്ല. തുറമുഖത്തെ തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന ഒരു വ്യക്‌തി ഉണ്ടായിരിക്കണമെന്ന ആവശ്യത്തിന് സർക്കാർ വഴങ്ങിയില്ല.
തീരശോഷണത്തെ തുടർന്ന് വാടക വീടുകളിൽ താമസിക്കുന്നവർക്ക് അനുവദിച്ച വാടക തുക 5500 ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ, കൂട്ടുന്ന തുക അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർത്തു.
ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ വരെ തയ്യാറാണെന്ന സൂചന സമരസമിതി നൽകുന്നുണ്ട്. നാളെ വീണ്ടും അനുരജ്‌ഞന നീക്കം നടത്തി വൈകിട്ടോടെ മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി ചർച്ച നടത്താനാണ് ശ്രമം. ഇതിനിടെ, സമാധാന ദൗത്യവുമായി ഏഴംഗ സംഘം ഇന്ന് വിഴിഞ്ഞം സന്ദർശിച്ചു. സംഘർഷാവസ്‌ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്‌ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം വിഴിഞ്ഞത്ത്‍ എത്തിയത്.
Most Read: ബിജെപിക്ക് ഭരണ തുടർച്ചയോ? ഗുജറാത്ത്, ഹിമാചൽ പ്രദേശ് എക്‌സിറ്റ് പോൾ ഫലങ്ങൾ