തിരുവനന്തപുരം: കോവിഡ് വ്യാപനം കണ്ടെത്താൻ സംസ്‌ഥാനം സ്വന്തമായി സിറോ പ്രിവലൻസ് പഠനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഐസിഎംആറിന്റെ പഠനം പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഐസിഎംആർ നടത്തിയ പ്രിവലൻസ് പഠനത്തിൽ ഒരു സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളെയും പഠന വിധേയമാക്കാറില്ല. എന്നാൽ, കേരളത്തിലെ മുഴുവൻ ജില്ലകളിലും പഠനം നടത്താനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. ഇതിനുവേണ്ടി സാമ്പിളുകൾ ശേഖരിക്കുകയാണ്. അന്തിമഫലം ഉടൻ തന്നെ ലഭ്യമാകും.
സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തെ കുറിച്ച് സമഗ്രമായ വിവരം ലഭിക്കുവാൻ ഈ പഠനം സഹായിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. മറ്റ് സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ രോഗവ്യാപനം കുറഞ്ഞതോതിലും താമസിച്ചുമാണ് ഉണ്ടായത്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ അതിന് മുൻപുള്ള മാസങ്ങളേക്കാൾ കൂടിയ നിരക്കിൽ രോഗം വ്യാപിച്ചു.
എന്നാൽ, ഒരാഴ്‌ചക്കിടെ സംസ്‌ഥാനത്ത് രോഗികളുടെ എണ്ണം 5.8 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളിൽ ഉണ്ടായ ഇളവുകളാകാം ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വ്യക്‌തിപരവും സാമൂഹികപരവുമായ സുരക്ഷ മുൻനിർത്തി കർശന ജാഗ്രത പുലർത്താനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
രോഗപ്രതിരോധത്തിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് വാക്‌സിനേഷൻ. സർക്കാർ തലത്തിൽ വാക്‌സിനേഷൻ പ്രക്രിയ മുന്നോട്ടുപോവുകയാണ്. വാക്‌സിൻ ലഭ്യമാകുന്ന നിലക്ക് അത് സ്വീകരിക്കാൻ എല്ലാവരും തയാറാകണം. അനാവശ്യ ആശങ്കകൾ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് കോര്‍പറേറ്റുകളെ അനുവദിക്കില്ല; മുഖ്യമന്ത്രി