ന്യൂഡെൽഹി: ഐടി മേഖലയില്‍ ഓട്ടോമേഷന്‍ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന പ്രവർത്തനരീതി) കൂടുതല്‍ പ്രാതിനിധ്യം നേടിയതോടെ പുതിയ തൊഴിൽ പ്രതിസന്ധിക്ക് സാധ്യത. ഇന്‍ഫോസിസ് അടക്കം നാല് പ്രമുഖ കമ്പനികള്‍ മൂന്ന് മില്യണ്‍ ജോലിക്കാരെ അടുത്ത വര്‍ഷത്തോടെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്.
നിലവിൽ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ 16 മില്യണ്‍ ആളുകള്‍ തൊഴിലെടുക്കുന്നുണ്ട്. അതില്‍ നിന്നാണ് മൂന്ന് മില്യണ്‍ ആളുകളെ ഒഴിവാക്കുന്നത്. ഇതിലൂടെ 100 ബില്യണ്‍ യുഎസ് ഡോളര്‍ ശമ്പളയിനത്തില്‍ മാത്രം വര്‍ഷത്തില്‍ ലാഭിക്കാനാവുമെന്നാണ് ഐടി കമ്പനികള്‍ കരുതുന്നത്.
ഇന്‍ഫോസിസിനെ കൂടാതെ ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍, എന്നീ കമ്പനികളാണ് ജോലിക്കാരെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. ഓട്ടോമേഷന്‍ നടപ്പാക്കുന്നതിലൂടെ മനുഷ്യരുടെ സേവനം കമ്പനിയില്‍ കുറയ്‌ക്കുന്ന നടപടിയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
സോഫ്റ്റ്‌വെയര്‍ മേഖലയിലെ 16 മില്യണ്‍ തൊഴിലാളികളില്‍ ഒൻപത് മില്യണ്‍ ആളുകളും നൈപുണികത കുറവുള്ള സര്‍വീസുകളിലാണ്. ബാക്കിയുള്ളവർ ബിപിഒ മേഖലയിലുമാണ് പ്രവർത്തിക്കുന്നത്. വൈദഗ്ധ്യം ആവശ്യമില്ലാത്ത മേഖലയിലെ ഒൻപത് മില്യണ്‍ ജോലിക്കാരില്‍ നിന്നുള്ള മൂന്ന് മില്യണ്‍ ആളുകളെയാണ് 2022ഓടെ ഒഴിവാക്കുന്നത്.
ഇതില്‍ 0.7 മില്യണ്‍ തൊഴിലുകള്‍ റോബോട്ട് പ്രോസസ് ഓട്ടോമേഷനിലേക്ക് മാറും. അതായത് മനുഷ്യര്‍ എടുത്തിരുന്ന ജോലി റോബോട്ടുകള്‍ എടുക്കുന്ന സാഹചര്യം വരും. ബാക്കിയുള്ളവര്‍ക്ക് പകരം പുതിയ സാങ്കേതിക വൈദഗ്ധ്യം ഉപയോഗിക്കും.
കൂടുതല്‍ മികച്ച തൊഴിലാളികളെയാണ് മറ്റിടങ്ങളിൽ നിയോഗിക്കുക. ആര്‍പിഎ അഥവാ റോബോട്ടുകള്‍ കാരണം ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുന്നത് യുഎസിലാണ്. ഒരു മില്യണ്‍ തൊഴിലുകളാണ് ഇവിടെ മാത്രം നഷ്‌ടമാവുക.
Must Read: പുക പരിശോധന; മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ റിജക്ഷൻ സ്‌ളിപ്; സർട്ടിഫിക്കറ്റിന് ഏകീകൃത രൂപം
250,00 യുഎസ് ഡോളറിനും 500,00 യുഎസ് ഡോളറിനും ഇടയില്‍ മാസ ശമ്പളം വാങ്ങുന്നവർക്കാണ് തൊഴിൽ നഷ്‌ടപ്പെടുക. ഇത് കണക്കാക്കുമ്പോള്‍ വര്‍ഷം നൂറ് മില്യണ്‍ ഡോളറോളം ഇവര്‍ക്ക് ശമ്പളമായി നൽകുന്നുണ്ട്. ഇത് ലാഭിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ടെക് മഹീന്ദ്രയും കോഗ്‌നിസെന്റും തൊഴിലാളികളെ ഒഴിവാക്കുന്നുണ്ട്. പകരം പുതിയ റോബോട്ടുകളെ ജോലിക്കായി ഉപയോഗിക്കുന്നു. ഈ റോബോട്ടുകള്‍ 24 മണിക്കൂറും ജോലി ചെയ്യുന്നവയാണ്.
മനുഷ്യന്റെ പ്രവര്‍ത്തി സമയം നോക്കുമ്പോള്‍ വലിയ ലാഭമാണ് ഇതിലൂടെ ഉണ്ടാവുകയെന്ന് കമ്പനികൾ കണക്കുകൂട്ടുന്നു. എന്നാൽ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള തൊഴിൽ നഷ്‌ടമാണ് നേരിടാൻ പോവുന്നത് എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.
Read Also: 6 കോഴ്‌സുകളിൽ കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം; പ്രധാനമന്ത്രി