ഉദയ്‌പൂർ: പ്രവാചകനെതിരായ പരാമർശത്തെ പിന്തുണച്ചതിന്റെ പേരിൽ രണ്ടുപേർ ചേർന്ന് പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ തയ്യൽക്കാരനായ കനയ്യ ലാൽ ടേലി തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ വേണ്ട ജാഗ്രത പുലർത്താത്തതിന് എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തു. ധാൻമണ്ഡി സ്‌റ്റേഷനിലെ എഎസ്‌ഐ ഭൻവർ ലാലിനെതിരെയാണ് നടപടി.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കനയ്യ പരാതി എഴുതി നൽകിയിട്ടും ഭൻവർ ലാൽ ജാഗ്രത പുലർത്തിയില്ലെന്നാണ് ആരോപണം. ജൂൺ 15നാണ് കനയ്യ പോലീസിനെ സമീപിച്ചത്. രണ്ടുദിവസത്തിന് ശേഷം വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി എഴുതി നൽകുകയും ചെയ്‌തിരുന്നു.
പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്‌താവ് നുപൂർ ശർമയെ പിന്താങ്ങുന്ന സന്ദേശം ധാൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്‌സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പങ്കുവെച്ചിരുന്നു. പരാതിയെ തുടർന്ന് കനയ്യയെ വിളിച്ചുവരുത്തിയ പോലീസ് അറസ്‌റ്റും രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷം ചില സംഘടനകളിൽ നിന്ന് കനയ്യക്ക് ഭീഷണിയുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.
എട്ട് വയസുള്ള മകൻ ഫോണിൽ കളിക്കുന്നതിനിടെ അബദ്ധത്തിലാണ് നുപൂർ ശർമയെ പിന്തുണക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമ ഗ്രൂപ്പിൽ പങ്കുവെക്കപ്പെട്ടതെന്ന് കനയ്യ പരാതിയിൽ പറഞ്ഞിരുന്നു. കണ്ടാൽ കൊന്നുകളയാൻ ആവശ്യപ്പെട്ട് ചിലർ തന്റെ ചിത്രം ഏതാനും ഗ്രൂപ്പിൽ പങ്കുവെക്കുന്നതായും കനയ്യ പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് വിമർശനം.
അതേസമയം, കനയ്യയുടെ കൊലപാതകത്തിൽ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംസ്‌ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസം നിരോധനാജ്‌ഞയും നിലനിൽക്കുന്നുണ്ട്.
Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ