തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് കോപ്രായങ്ങളെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്‌തിപരമായി ആക്ഷേപിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉപയോഗിച്ചത് ഫ്യൂഡൽ ചട്ടമ്പിയുടെ ഭാഷയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നത് ആർഎസ്എസ് അജണ്ട വെച്ചാണ്. കേരളത്തിന് ലഭിക്കേണ്ട 40,000 കോടിയോളം രൂപ തരാൻ കേന്ദ്രം തയ്യാറാകുന്നില്ല. കോച്ച് ഫാക്‌ടറിയോ എയിംസോ തരാതെ സംസ്‌ഥാനത്തെ പൂർണമായി കേന്ദ്രം അവഗണിച്ചു. 2025ൽ ആർഎസ്എസിന്റെ നൂറാം വാർഷികമാണ്. വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ രാജ്യം ഫാസിസത്തിലേക്ക് പോകും. അതിനെ ജനങ്ങൾ പ്രതിരോധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പൊതുമേഖലാ സ്‌ഥാപനങ്ങൾ കേന്ദ്രം വിറ്റു തുലയ്‌ക്കുകയാണെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി. കോർപറേറ്റുകളുടെ കടം എഴുതിത്തള്ളി. അവരെ വളർത്താൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുകയാണ്. കേന്ദ്ര ഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. എന്നാൽ, അതിൽ നിന്നും വിഭിന്നമാണ് കേരളമെന്ന് എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇവിടെ സാധാരണക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ദത്ത് എടുക്കുന്നത് അംബാനിയേയോ അദാനിയേയോ അല്ല, ദരിദ്ര കുടുംബങ്ങളെയാണ്. കെ റെയിലിനെ സംഘം ചേർന്ന് തകർക്കാൻ ശ്രമിച്ചു. ജാഥയ്‌ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്‌തിട്ടില്ല. ജനങ്ങളും മൈൻഡ് ചെയ്‌തില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ട് പോയി. സ്‌ത്രീ-പുരുഷ സമത്വം കേരളത്തിൽ ഉണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു. അതിന്റെ ഭാഗമാണ് വീട്ടമ്മമാർക്കുള്ള പെൻഷൻ. പെൻഷന്റെ പണമല്ല പ്രശ്‌നം, അംഗീകാരം ആണ്. വൈകാതെ അത് കേരളത്തിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോൾ നടപ്പിലാക്കാത്തതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Most Read: കോവിഡ് എക്‌സ് ബി ബി1.16; രാജ്യത്ത് പുതിയ വകഭേദം സ്‌ഥിരീകരിച്ചു