ജനീവ: കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്‌സിൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്ന് സമ്പന്നരാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന. കൊവാക്‌സ് പദ്ധതിയിലേക്ക് വാക്‌സിൻ സംഭാവന വർധിപ്പിക്കണമെന്നും സംഘടന അഭ്യർഥിച്ചു.
‘വാക്‌സിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയ സമ്പന്നരാജ്യങ്ങളിൽ അപകടസാധ്യത കുറഞ്ഞവർക്കുപോലും വാക്‌സിൻ ലഭിച്ചു. ചില രാജ്യങ്ങൾ തങ്ങളുടെ കുട്ടികൾക്കും കൗമാരക്കാർക്കും വാക്‌സിൻ നൽകാൻ ആഗ്രഹിക്കുന്നതായി മനസിലാക്കുന്നു. തീരുമാനം പുനഃപരിശോധിക്കാനും ഡോസുകൾ കോവാക്‌സ് പദ്ധതിയിലേക്ക് സംഭാവന ചെയ്യാനും അഭ്യർഥിക്കുന്നു.’ ഡബ്ള്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അഥനോം ആവശ്യപ്പെട്ടു.
ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നതുപോലെ വാക്‌സിൻ അസമത്വം സംഭവിച്ചെന്നും ദരിദ്ര, ഇടത്തരം രാജ്യങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്ക് പോലും നൽകാൻ വാക്‌സിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ 104 കോടി ഡോസുകൾ 210ഓളം രാജ്യങ്ങളിലായി ഇതുവരെ വിതരണം ചെയ്‌തതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 44 ശതമാനവും ലോകജനസംഖ്യയുടെ 16 ശതമാനം വരുന്ന സമ്പന്നരാജ്യങ്ങൾക്കാണ് ലഭിച്ചത്. ഇതോടെ ആഗോള തലത്തിൽ കടുത്ത വാക്‌സിൻ അസമത്വം നിലനിൽക്കുന്നതായി വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയർന്നിരുന്നു.
Read Also: പശ്‌ചിമേഷ്യയിലെ സംഘർഷം; ഗാസ മുനമ്പിൽ നിന്ന് പലസ്‌തീനികളുടെ കൂട്ടപ്പലയാനം