ഡെൽഹി: ബിജെപി വക്‌താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്‌താവന രാജ്യത്തിന് പുറത്തും വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്ത്യൻ സ്‌ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
ഒമാനിലും പ്രവാചക നിന്ദയിൽ വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്‌താവിന്റെ പ്രസ്‌താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാന്റ് മുഫ്‌തി ഷെയ്‌ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്‌താവനയിൽ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ തുടർന്ന് വലിയ സംഘര്‍ഷം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
അതേസമയം വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവനയും പുറത്തിറങ്ങി. ചില വ്യക്‌തികൾ നടത്തിയ വിവാദ പ്രസ്‌താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇത് ആ വ്യക്‌തികളുടെ കാഴ്‌ചപ്പാടുകളാണ് എന്നും അംബാസഡർ ദീപക് മിത്തൽ അറിയിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയര്‍ത്തി പിടിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്നും ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നുവെന്നും എംബസി പ്രസ്‌താവനയിൽ പറഞ്ഞു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ബന്ധപ്പെട്ട സംഘടനകൾ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസ്‌താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുതെന്നും ഇന്ത്യൻ എംബസിയുടെ പ്രസ്‌താവന വ്യക്‌തമാക്കുന്നു.
സംഭവത്തിൽ ജിൻഡാലിനെ ബിജെപി പുറത്താക്കുകയും നൂപൂർ ശർമയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച ഒരു ചാനല്‍ ചര്‍ച്ചക്കിടയിലാണ് നൂപുര്‍ ശര്‍മ, പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ മുസ്‌ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Most Read: കറൻസി നോട്ടുകളിൽ ഗാന്ധിജിക്ക് പുറമെ ടാഗോറും കലാമും പരിഗണനയിൽ; റിപ്പോർട്